National
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലേക്ക് ലഭിച്ച സാമ്പത്തിക സംഭാവനകളിൽ ക്രമക്കേടും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഇൻസ്പെക്ടർ ജനറൽ (ഐജി) കിരൺ എസ്. നയിക്കുന്ന നിലവിലെ നാലംഗ പ്രത്യേക അന്വേഷണ സംഘത്തിലേക്ക് വിദഗ്ധനായ ഒരു ഫോറൻസിക് ഓഡിറ്ററെ അഞ്ചാമത്തെ അംഗമായി ഉൾപ്പെടുത്താനാണ് കോടതി നിർദേശിച്ചത്. കേസിൽ സമഗ്രമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോടതി നിർദേശാനുസരണം ജൂലൈ 25-നാണ് പുതിയ ക്രമീകരണങ്ങളോടെ എസ്ഐടി രൂപീകരിച്ചതെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കേസിൽ രാഷ്ടീയ താത്പര്യങ്ങൾ കൂട്ടിക്കലർത്താതെ, കൃത്യവും സുതാര്യവുമായ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് സിബിഐക്ക് വിടണമെന്നും, ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച എല്ലാ സംഭാവനകളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ, തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോൺ ജോർജിന്റെ ഈ നിർണായക നീക്കം.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ അനുമതി നൽകണമെന്നുമാണ് ഇവരുടെ ഹർജിയിലെ പ്രധാന ആവശ്യം.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരുപിടി ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യാവാംഗ്മൂലം നൽകി.
എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാംഗ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീംകോടതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാരെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ആശങ്കകളോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
National
ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നൽകാനും ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയവും പാസാക്കി. സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം നാലാം തീയതി എസ്ഐആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കോൽക്കത്തയിൽ റാലി നടത്തും.